Saturday 26 June 2010

പെരുമാള്‍ ഭരണകാലത്തെ മോഹിനിയാട്ടം

പുരാതന കാലത്ത് കേരളം പ്രസിഡന്റ്ഭരണത്തിനു കീഴിലായിരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാനാകും.അക്കാലത്ത് പ്രസിഡന്‍റ് അറിയപ്പെട്ടിരുന്നത് പെരുമാള്‍ എന്നായിരുന്നു.കേരളത്തിലെ ഗോത്രത്തലവന്‍മാര്‍ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ തങ്ങളുടെ പെരുമാളെ തിരഞ്ഞെടുക്കാന്‍ ഒത്തുകൂടിയിരുന്നു.ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നപെരുമാള്‍ ഒരിക്കലും കേരളീയനായിരുന്നില്ല.പകരം തമിഴ്നാട്ടുകാരനോ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കന്നടക്കാരനോ ആയിരുന്നു.മിക്ക പെരുമാള്‍മാരും തമിഴ്നാട്ടുകാരായിരുന്നു.തിരുവഞ്ചിക്കുളത്തായിരുന്നു (കൊച്ചിയ്ക്കടുത്ത്) പെരുമാളിന്റെ ആസ്ഥാനമന്ദിരം.തമിഴന്‍മാരായ പെരുമാള്‍ മാര്‍ക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന വിരുന്നുകളില്‍ അവര്‍ക്ക് പ്രിയങ്കരരായിരുന്ന ദേവദാസികളേയും ഉള്‍പ്പെടുത്തിയിരുന്നു.മിക്കവാറും ദേവദാസികള്‍ കേരളത്തിലേക്ക് വന്നിരുന്നത് പാലക്കാട് വഴിയായിരുന്നു.ഇത്തരത്തില്‍ വരുന്ന ദേവദാസികള്‍ തങ്ങിയിരുന്നത് തിരുവഞ്ചിക്കുളത്തായിരുന്നില്ല. പകരം അവര്‍ പേരുകേട്ട ചില ക്ഷേത്രങ്ങളിലാണ് തങ്ങിയിരുന്നത്.ആ ക്ഷേത്രങ്ങളാകട്ടെ പെരുമാളുടെ പതിവു സന്ദര്‍ശന കേന്ദ്രങ്ങളുമായിരുന്നു.പഴയന്നൂര്‍ ,കൊരട്ടിക്കര, പെരുങ്ങോട്ടുകുറിശ്ശി,തുടങ്ങിയസ്ഥലങ്ങള്‍ ഇത്തരത്തില്‍, നൂറ്റാണ്ടുകളോളം പല പ്രഗല്ഭരായ ദേവദാസികളുടേയും കുടുംബവീടുകള്‍കൊണ്ട് പ്രസിദ്ധമായിരുന്നു.

പതിനാലാം നൂറ്റാണ്ടിലെ മുസ്ലീം ഭരണകര്‍ത്താക്കളുടെ ആഗമനം തമിഴ്നാട്ടില്‍നിന്ന് പല ദേവദാസികുടുംബങ്ങളേയും കേരളത്തിലേക്ക് വേരോടെ പറിച്ചുനട്ടതായി രാമപിഷാരടി അഭിപ്രായപ്പെടുന്നു. അക്കാലത്ത് ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും യഥേഷ്ടം നൃത്തരൂപങ്ങള്‍ അരങ്ങേറിയിരുന്നു.പക്ഷേ അവയൊന്നുംതന്നെ മോഹിനിയാട്ടം എന്നപേരിലറിയപ്പെട്ടിരുന്നില്ല.അഥവാ അറിയപ്പെട്ടിരുന്നുവെങ്കില്‍ അക്കാലത്ത് രചിക്കപ്പെട്ട കൃതികളില്‍ ആ പേര് പരാമര്‍ശിക്കപ്പെട്ടുകാണുമായിരുന്നു.പതിനാലാം നൂറ്റാണ്ടിലെഴുതപ്പെട്ട ലീലാതിലകത്തില്‍ സുന്ദരികളായ നര്‍ത്തകിമാരെക്കുറിച്ച് പരാമര്‍ശിച്ച ലീലാതിലകകാരന്‍, മോഹിനിയാട്ടത്തെക്കുറിച്ച് പറയുന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ തിരുവല്ല ക്ഷേത്രത്തില് ഓണാഘോഷത്തോടനുബന്ധിച്ച് നാല് തേവിടിശ്ശികള്‍ നടത്തിയ നൃത്തപരിപാടിയെക്കുറിച്ചുവിശദീകരിക്കുന്ന രേഖകളിലും മോഹിനിയാട്ടമെന്നപദം കാണുന്നില്ല.
"മോഹിനിയാട്ടം മുതലായ ആട്ടക്കാര്‍ക്കുള്ള പ്രതിഫലം" - എന്ന വാചകത്തില്‍ ,1709ല്‍ എഴുതപ്പെട്ട വ്യവഹാരമാലയിലാണ് ആദ്യമായി മോഹിനിയാട്ടം എന്നുപയോഗിച്ചുകാണുന്നത്. ഇതിനോടു സമാനതയുള്ളൊരു പരാമര്‍ശത്തിന്റെ രേഖകള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ചില ഗ്രന്ധങ്ങളില്‍ നിന്നും ലഭ്യമായിട്ടുണ്ട്.ഇതില്‍ നിന്നും വ്യക്തമാകുന്നത്, പതിനേഴാം നൂറ്റാണ്ടിലെ ഏതോഒരു നര്‍ത്തകനോ നര്‍ത്തകിയോ കേരളത്തില്‍ അന്നു പ്രചാരത്തിലുണ്ടായിരുന്ന ദാസിയാട്ടത്തെ തന്റേതായ ശൈലിയില്‍, കാതലായ മാറ്റത്തോടെ ചിട്ടപ്പെടുത്തി പുതിയൊരുപേരില്‍ രംഗത്തവതരിപ്പിച്ചിരിക്കാം എന്നുതന്നെയാണ് .അതെന്തുതന്നെയായിരുന്നാലും തമിഴ്നാട്ടില്‍ ദാസിയാട്ടത്തിനു ലഭിച്ചപ്രചാരം കേരളത്തില്‍ മോഹിനിയാട്ടത്തിനു ലഭിച്ചില്ല എന്നത് സുവ്യക്തം.
 
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ത്രയങ്ങള്‍ ഭരതനാട്യത്തെ ഇന്നു കാണുന്ന പരിഷ്കൃതരൂപത്തിലേക്ക് ആവാഹിച്ചതുപോലെ, കേരളത്തിലെ സ്വാതിതിരുനാള്‍, ഇരയിമ്മന്‍തമ്പി,കിളിമാനൂര്‍ കോയിത്തമ്പുരാന്‍ എന്നീ സംഗീത തൃമൂര്‍ത്തികള്‍ തങ്ങളുടെ പ്രതിഭകള്‍ഒരുമിച്ചുചേര്‍ത്ത് ദാസിയാട്ടത്തില്‍നിന്നും കടഞ്ഞെടുത്ത സമാനതകളില്ലാത്ത നടനാമൃതമാകാം മോഹിനിയാട്ടം.വടിവേലുവിന്റെയും സുഗന്ധവല്ലിയുടേയും നടനവൈഭവങ്ങള്‍ കൂടി ശ്രുതിചേര്‍ന്നപ്പോള്‍ അത് ലക്ഷണമൊത്ത ഒരു കാവ്യചാരുതയായി കേരളീയ കലയുടെ നീലാകാശത്ത് പൂര്‍ണതയുടെ പര്യായമായി ജ്വലിച്ചു നിന്നിരിക്കാം.

സ്വാതിക്കുശേഷം ഭരണമേറ്റെടുത്ത ഉത്രം തിരുനാള്‍ കഥകളിയെ നെഞ്ചേറ്റിയതോടെ മോഹിനിയാട്ടം സഹൃദയരില്‍ നിന്നും നാള്‍ക്കുനാള്‍ അകന്നുതുടങ്ങി.സ്വാതീസദസ്സില്‍ പ്രസിദ്ധനായിരുന്ന കൊട്ടാരം സംഗീതജ്ഞന്‍ ശ്രീ പരമേശ്വരഭാഗവതര്‍ സ്വദേശമായ പാലക്കാട്ടേക്ക് തിരിച്ചെത്തുകയും കൊയമ്പത്തൂരിലെ ചില തമിഴ്സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെ സാധാരണകുടുംബങ്ങളിലെ കുട്ടികളെ മോഹിനിയാട്ടം അഭ്യസിപ്പിക്കുകയും ചെയ്തിരുന്നുവത്രേ.അഞ്ചാറു വര്‍ഷങ്ങള്‍ക്കുശേഷം എങ്ങുമെത്താതെ ആ സംരംഭവും നിലച്ചു.എങ്കിലും ആ ഉദ്യമത്തില്‍നിന്നും ഉദയംചെയ്ത ശിഷ്യപരമ്പരയിലെ ഏതോഒരു കണ്ണിയില്‍നിന്നുതന്നെയാകണം പില്‍ക്കാലത്ത് മോഹിനിയാട്ടം  ചിറകുകുടഞ്ഞ് ഉയിര്‍ത്തെഴുനേറ്റത്.

Thursday 24 June 2010

മോഹിനിയാട്ടത്തിന്റെ വേരുകള്‍ തേടി ചരിത്രത്തിന്റെ ആഴങ്ങളിലേക്കു വീണ്ടും.....


മോഹിനിയാട്ടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വിരുദ്ധാഭപ്രായം നിലനില്‍ക്കുന്നു.ഈ കലാരൂപത്തിന് തമിഴ് ഇതിഹാസങ്ങളായ ചിലപ്പതികാരത്തോളവും മണിമേഘലയോളവും പഴക്കമുണ്ടെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്വാതി തിരുനാളിന്റെ സദസ്സില്‍ രൂപംകൊണ്ടതാണീ കലാരൂപമെന്ന് മറ്റൊരുകൂട്ടര്‍ വിശ്വസിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിനു മുന്‍പേതന്നെ തെക്കേ ഇന്ത്യയില്‍ ദാസിയാട്ടം നിലനിന്നിരുന്നൂ എന്നതില്‍ തര്‍ക്കമില്ല.ക്രിസ്തുവിനുമുന്‍പേതന്നെ ഈ കലാരൂപം പ്രചാരത്തിലുണ്ടായിരുന്നിരിക്കാനും ഇടയുണ്ട്.ചിലപ്പതികാരത്തില്‍ പരാമര്‍ശിക്കുന്ന പ്രതിനായിക മാധവി പേരുകേട്ട നര്‍ത്തകിയായിരുന്നു. മാധവി അവതരിപ്പിച്ചിരുന്ന നൃത്തം ഭരതനാട്യമായിരുന്നില്ല മറിച്ച് ദാസിയാട്ടമായിരുന്നു. ചിലപ്പതികാരത്തിലെ നൃത്തവിവരണത്തില്‍നിന്നും അന്നത്തെ ദാസിയാട്ടത്തില്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റ സ്വാധീനം വ്യക്തമായി ദര്‍ശിക്കാം. ആര്യന്‍മാരുടെ അധിനിവേശത്തോടെ സംസ്കൃതഭാഷ പ്രചുരപ്രചാരം നേടുകയും അതിനനുസൃതമായി സംസ്കൃതഭാഷാപ്രാവീണ്യമുണ്ടായിരുന്ന ചില ദേവദാസികള്‍ നാട്യശാസ്ത്രത്തിന്റെ സത്തയുള്‍ക്കൊണ്ട് തങ്ങളുടെ ദാസിയാട്ടത്തെ കൂടുതല്‍ മികവോടെ ചിട്ടപ്പെടുത്തുകയും ദാസിയാട്ടം കൂടുതല്‍ മിഴിവുറ്റതാകുകയും ചെയ്തു.ചോള,ചേര രാജാക്കന്‍മാരുടെ കാലത്തുതന്നെ ദാസിയാട്ടം തെക്കെഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു.തമിഴ്നാട്ടിലെ ഭക്തിപ്രസ്ഥാന കാലഘട്ടമായിരുന്നൂ അതെന്നതുകൊണ്ടുതന്നെ അക്കാലത്ത് ദാസിയാട്ടം വളരെ ആഢ്യത്തമുള്ളഒരു കലയായി പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.കേരളത്തിലെ കുലശേഖരആഴ്വാര്‍ തന്റെ ഒരു മകളെ ദേവദാസിയായി രംഗനാഥനു സമര്‍പ്പിച്ചിരുന്നൂ എന്നതുതന്നെ അന്നത്തെകാലത്ത് സമൂഹത്തില്‍ ദേവദാസികള്‍ക്കുണ്ടായിരുന്ന പവിത്രമായ സ്ഥാനവും അന്തസ്സും വിളിച്ചോതുന്നു.ചോള ,ചേര,പാണ്ഡ്യ രാജവംശങ്ങളുടെ ചേരിതിരിവ്‍ ദേവദാസികളെ പ്രതികൂലമായി ബാധിക്കുകയും അവര്‍ സംരക്ഷണത്തിനായി നാട്ടുപ്രമാണിമാരെയും പ്രഭുക്കന്‍മാരെയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.നാട്ടുപ്രമാണിമാരുടെ ചേരിതിരിഞ്ഞുള്ള ഭരണത്തില്‍ നീതിന്യായവ്യവസ്ഥിതികളും സദാചാരബോധവും തകിടം മറിഞ്ഞു.ഈ മാറ്റങ്ങള്‍ക്കിടയില്‍ ദേവദാസികള്‍ മറ്റുവിഭാഗങ്ങളേക്കാള്‍ക്കൂടുതലായി എല്ലാ അര്‍ത്ഥത്തിലും ക്രൂരമായി ചൂഷണംചെയ്യപ്പെട്ടു.അധികം വൈകാതെ ദാസിയാട്ടം നിയമപ്രകാരം നിര്‍ത്തലാക്കപ്പെടേണ്ടി വരുന്നിടത്തെത്തിച്ചേര്‍ന്നൂ കാര്യങ്ങള്‍.
 ഭരതനാട്യത്തിനും കുച്ചുപ്പുടിക്കുമെന്നതുപോലെ മോഹിനിയാട്ടത്തിനും അടിത്തറപാകിയത് ദാസിയാട്ടമായിരുന്നു. കുച്ചുപ്പുടി എന്ന കലാരൂപത്തിന് കേവലം 500 വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ദാസിയാട്ടത്തിന്റെ അധപതനം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഈ കാലഘട്ടത്തിലാണ് മനോഹരമായ ആ കലാരൂപത്തിന്റെ അവസ്ഥയില്‍ മനംനൊന്ത പ്രഗല്ഭനായ ഒരു കലാകാരന്‍ ദാസിയാട്ടത്തിന്റെ കലാമൂല്യമുള്‍ക്കൊള്ളുന്ന സത്തയെ മാത്രംആവാഹിച്ച് തന്റേതായചിലകൂട്ടിച്ചേര്‍ക്കലുകളോടുകൂടി പുതിയൊരു നൃത്തരൂപം ചിട്ടപ്പെടുത്തിയത്.പക്ഷേ ആ പുതിയ നൃത്തരൂപം അഭ്യസിപ്പിക്കാന്‍ അദ്ദേഹത്തിന് പെണ്‍കുട്ടികളെ കിട്ടിയില്ല.കാരണം അപ്പോഴക്കും ദാസിയാട്ടം സമൂഹത്തില്‍ അത്രമാത്രം വെറുക്കപ്പെട്ടഒന്നായി മാറിക്കഴിഞ്ഞിരുന്നു. ഒടുവില്‍ ആ കലാരൂപം അദ്ദേഹം ആണ്‍കുട്ടികളെ പഠിപ്പിക്കുകയും പില്ക്കാലത്ത് കുച്ചുപ്പുടി എന്നപേരില്‍ പ്രചുരപ്രചാരം നേടിയ ആകലാരൂപത്തിന്റെ പ്രചാരകര്‍ പുരുഷന്‍മാരായിത്തീരുകയും ചെയ്തു.ഇന്നും അറിയപ്പെടുന്ന കുച്ചുപ്പുടി അവതാരകരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്.പിന്നീട് കലാക്ഷേത്റയിലെ ശ്രീമതി രുക്മിണീദേവി തന്റെ ശിഷ്യകളെ ഭരതനാട്യത്തോടൊപ്പം കുച്ചിപ്പുടികൂടി പഠിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നര്‍ത്തകിമാര്‍ പതിയെ കുച്ചിപ്പുടിയിലേക്ക് രംഗപ്രവേശംചെയ്തുതുടങ്ങിയത്.

മോഹിനിയാട്ടം എന്നപദം പ്രചാരത്തിലുളളത് കേരളത്തില്‍ മാത്രമാണെങ്കിലും മോഹിനിഎന്നപദം നൃത്തമാടുന്നപെണ്‍കുട്ടികളെ പരാമര്‍ശിക്കുന്നതിനായി തമിഴ്നാട്ടില്‍ പരക്കെ പ്രയോഗിച്ചിരുന്നതായി കാണാം.'മോഹിനീപണം' എന്നൊരു പദംതന്നെ നൃത്തമാടുന്നപെണ്‍കുട്ടികള്‍ക്കുള്ള പ്രതിഫലത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. ഇതെല്ലാംതന്നെ കേരളത്തിലെ മോഹിനിയാട്ടവും ദാസിയാട്ടവും തമ്മിലുള്ള അഭേദ്യ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

Tuesday 25 May 2010

കൈകൊട്ടിക്കളിയുടെ കൈപിടിച്ചുയിര്‍ത്തെഴുനേറ്റ മോഹിനിയാട്ടം



സ്വാതി തിരുനാളിനുശേഷം ഏറെക്കാലം മോഹിനിയാട്ടം പോലുള്ള ശാസ്ത്രീയ നൃത്തരൂപങ്ങള്‍ സ്ത്രീകള്‍ രംഗത്തവതരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ലെങ്കിലും കേരളത്തിലെ വനിതകളുടെ തനതു സംഘനൃത്തമായിരുന്ന കൈകൊട്ടിക്കളി പരക്കെ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നു.സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യം പ്രധാനംചെയ്യുന്ന കലാരൂപം എന്ന വിശ്വാസത്തിന്റെ പിന്‍ബലംകൂടി കൈകൊട്ടിക്കളിക്കുണ്ടായിരുന്നു.സ്ത്രീകള്‍ ചെറുസംഘങ്ങളായിതിരിഞ്ഞാണ് ഇതഭ്യസിച്ചിരുന്നത്. തിരുവാതിരക്കളി,കുമ്മികളി എന്നീ പേരുകളിലറിയപ്പെട്ടിരുന്നതും ചെറിയ ദേശാന്തര വ്യത്യാസങ്ങളോടുകൂടിയ കൈകൊട്ടിക്കളിതന്നെയാണ്.പുരാതനകാലത്ത് തിരുവാതിരനാളില്‍തുടങ്ങി അടുത്തമാസം തിരുവാതിരവരെ 28 ദിവസം നീളുന്നതായിരുന്നു തിരുവാതിരക്കളി.ആദ്യതിരുവാതിരയ്ക്കുമുന്‍പുള്ള മകംനാളില്‍ തുടങ്ങുന്ന എട്ടങ്ങാടി എന്നപഥ്യഭക്ഷണത്തോടെയാണ് തിരുവാതിരയുടെ തുടക്കം.ചേമ്പ്, ചേന, കാച്ചില്‍, കായ, കിഴങ്ങ്, പയര്‍, പഞ്ചസാര, തേന്‍ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകള്‍. എന്നാല്‍ ചിലയിടങ്ങളില്‍ ധനുമാസത്തിലെ തിരുവോണംനാളില്‍ തുടങ്ങി തിരുവാതിര നാളില്‍ അവസാനിക്കുന്ന 11ദിവസം നീളുന്ന ഒരുകലാരൂപമായും ഇതവതരിപ്പിച്ചിരുന്നു.

തിരുവാതിരക്കളിക്കാരുടെ സംഘത്തിന് ഒരു നായിക ഉണ്ടായിരിക്കും അവള്‍ ചൊല്ലുന്ന വരികള്‍ മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയാണ് പതിവ്‍.ലാസ്യരസപ്രധാനമായിരിക്കും വരികള്‍. തിരുവാതിരക്കളിപ്പാട്ടുകള്‍ക്ക് വന്ദനശ്ലോകം,കുമ്മി,മംഗളം എന്നീ മൂന്നു ഭാഗങ്ങള്‍ നിര്‍ബന്ധമാണ്.. കളിക്കാര്‍, ഒന്നരയും കസവുകരയുളള കോടിക്കളര്‍ വേഷ്ടിയും മുണ്ടും ധരിച്ച് കത്തിച്ചുവെച്ച നിലവിളക്കിനും നിറപറയ്ക്കും ചുറ്റുമായി വട്ടത്തില്‍ നിന്ന് പരസ്പരം താളത്തില്‍ കയ്യടിച്ചുകളിക്കുന്നു.വാലിട്ടു കണ്ണെഴുതി ,കുങ്കുമവും ,ചന്ദനക്കുറിയുംതൊട്ട് മുടികെട്ടിവെച്ച് മുല്ലപ്പൂവും ദശപുഷ്പവും( കൃഷ്ണക്രാന്തി,ചെറൂള, മുയല്‍ചെവിയന്‍,ഉഴിഞ്ഞ,മുക്കുറ്റി, തിരുതാളി,കറുക,കയ്യുണ്ണി,നിലപ്പന,പൂവാംകുറുന്നില എന്നീ 10 ഔഷധഗുണമുള്ള കേരളീയനാട്ടുചെടിയുടെ ഇലകള്‍)ചൂടി ആഭരണങ്ങളണിഞ്ഞ് കന്യകമാരെന്നോ,സുമംഗലികളായ മധ്യയവയസ്ക്കരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകള്‍ കൈകൊട്ടിക്കളിയില്‍ഒത്തുചേര്‍ന്നു. സാധാരണയായി വാര്യങ്ങളും ഇല്ലങ്ങളുമായിരുന്നൂ തിരുവാതിരക്കളിയുടെ അരങ്ങുകള്‍.അതുകൊണ്ടുതന്നെ ഈ കലാരൂപം വലിയൊരു കാലയളവുവരെ ഉന്നതകുലജാതരായ സ്ത്രീകള്‍ക്കിടയിലൊതുങ്ങിനിന്നു.പൊതുവേദികളിലവതരിപ്പിക്കപ്പെടാന്‍ തുടങ്ങിയതോടെയാണ് ജാതീയ അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റുപലകലാരൂപങ്ങളെയുമെന്നപോലെ കൈകൊട്ടിക്കളിയും ജനകീയമായത്‍.ലളിതതമായ ചുവടുകളാണ് തിരുവാതിരക്കളിയുടെ പ്രത്യേകത അതുകൊണ്ടുതന്നെ മുന്നൊരുക്കങ്ങളില്ലാതെത്തന്നെ പെട്ടന്നുകടന്നുവരുന്നഒരാള്‍ക്കും ഇതില്‍ പങ്കുചേരാം.ഓണം , തിരുവാതിര തുടങ്ങിയ ആഘോഷങ്ങളിലാണ് സാധാരണ തിരുവാതിരക്കളി അവതരിക്കപ്പെട്ടിരുന്നത്. കൂടാതെ നമ്പൂതിരി ഇല്ലങ്ങളില്‍ കല്ല്യാണങ്ങളിലും ഇതവതരിപ്പിച്ചിരുന്നു.പഴയകാലത്ത് വീടുകളില്‍ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാര്‍ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടൊ ആണ്‍കുട്ടികളെയും പഠിപ്പിക്കും. ഈ ആണ്‍കുട്ടികള്‍ കളിയില്‍ പങ്കെടുക്കുകയില്ലെങ്കിലും അവര്‍ പിന്നീട് കളിയാശാന്മാരായിത്തീരും. ഹാര്‍മോണിയം ഉപയോഗിച്ച് ശ്രുതിയിട്ടു പാടിയിരുന്നതിനാല്‍ ചിലയിടങ്ങളില്‍ പെട്ടിവെച്ചുകളി എന്നും ഇതറിയപ്പെട്ടിരുന്നു.

അപ്പോഴേക്കും തേവിടിശ്ശിയാട്ടമെന്നപേരില്‍ തെരുക്കൂത്തായി മലിനമാക്കപ്പെട്ട് മൃതപ്രാണയായിക്കഴിഞ്ഞിരുന്ന മോഹിനിയാട്ടത്തെ ചില സഹൃദയരായ കൈകൊട്ടിക്കളിയാശാന്‍മാര്‍ കണ്ടെടുത്തു. 1920-കളില്‍ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളിയാശാന്‍ കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളില്‍ ചിലര്‍ മോഹിനിയാട്ടത്തിലാകൃഷ്ടരായി അതുകൂടിപരിശീലിച്ചുവന്നു.അവരില്‍നിന്നും പഴയന്നൂര്‍ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോന്‍ സകല എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് മോഹിനിയാട്ടം അഭ്യസിപ്പിക്കുവാന്‍ തുടങ്ങി.മരണത്തോട് മല്ലടിച്ചിരുന്ന മോഹിനിയാട്ടത്തിന് പുതുജീവന്‍ പകരുന്നതായിരുന്നൂ ആ ഉദ്യമം.

ചരിത്ര രേഖകളിലെ സുഗന്ധവല്ലി

സുഗന്ധവല്ലിയുടെ വേര്‍പാടില്‍ മനംനൊന്ത് മരണം സ്വയം വരിച്ച സ്വാതിതിരുനാളിനെയാണ് പറഞ്ഞുപതിഞ്ഞ പഴങ്കഥകളില്‍ കാണുന്നതെങ്കിലും പ്രസിദ്ധ ചരിത്രകാരനും സാഹിത്യകാരനുമായ പട്ടം രാമചന്ദ്രന്‍നായര്‍ 'തിരുവനന്തപുരത്തിന്റെ ഇതിഹാസം' എന്ന കൃതിയില്‍ ആധികാരികതയോടെ വരച്ചുകാട്ടുന്നത് മറ്റൊരു ചിത്രമാണ്. തന്റെ ആദ്യ ഭാര്യയുടെ ദേഹവിയോഗത്തിനു ശേഷം സ്വാതിതിരുനാള്‍ തിരുവട്ടാര്‍ അമ്മച്ചിയെ വിവാഹംകഴിച്ചു. അതിനുശേഷം 1844 ല്‍ അദ്ദേഹം സുന്ദരലക്ഷ്മി അമ്മാളെന്ന സുഗന്ധവല്ലിയെ തന്റെ ജീവിതസഖിയാക്കി.1845ല്‍ സുഗന്ധവല്ലിക്കുവേണ്ടി തഞ്ചാവൂര്‍ അമ്മവീടും പണികഴിപ്പിച്ചു. സുഗന്ധവല്ലി തഞ്ചാവൂരിലെ ഒരു മുതലിയാരുടെ മകളായിരുന്നു എന്നു പറയപ്പെടുന്നു.ഒരു പ്രകല്ഭയായ നര്‍ത്തകിയായിരുന്നൂ എന്ന പരാമര്‍ശത്തില്‍നിന്നുതന്നെ അക്കാലത്ത് പൊതുവേദികളില്‍ നൃത്തം ചെയ്യാനവകാശമുണ്ടായിരുന്ന ഏക വിഭാഗമായിരുന്ന ദേവദാസികളില്‍ ഒരാളായിരുന്നൂ സുഗന്ധവല്ലിയെന്നതു സ്പഷ്ടം.തഞ്ചാവൂര്‍ അമ്മവീട്ടില്‍ സുഗന്ധവല്ലി അവരുടെ വീട്ടുകാരോടൊപ്പമാണ് താമസിച്ചിരുന്നത്. 1846ല്‍ മഹാരാജാവിന്റെ മരണശേഷവും സുഗന്ധവല്ലി ആവീട്ടില്‍ എല്ലാവിധ അവകാശങ്ങളോടും ആഢംബരങ്ങളോടുംകൂടിത്തന്നെ ജീവിച്ചിരുന്നുവത്രേ. 1856ല്‍ അവരുടെ മരണശേഷം ആ വീടും സ്ഥലവും കൊട്ടാരത്തിനവകാശപ്പെട്ടതാണെന്നു പ്രഖ്യാപിച്ച സ്വാതിയുടെ അനിയനും ,പിന്‍ഗാമിയും, തിരുവട്ടാര്‍ അമ്മച്ചിയുടെ സഹോദരീ ഭര്‍ത്താവുമായിരുന്ന ഉത്രംതിരുനാള്‍ മഹാരാജാവിന്റെ നടപടിയെചോദ്യംചെയ്തുകൊണ്ട് സുഗന്ധവല്ലിയുടെ അനിയത്തി സുന്ദര പാര്‍വ്വതിപിള്ള തങ്കച്ചി മദ്രാസ് ഹൈക്കോടതിയില്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. അതേത്തുടര്‍ന്ന് 1858 ല്‍ കോടതി വിധിപ്രകാരം 10,000 രൂപ നഷ്ടപരിഹാരമായിക്കൊടുത്ത് തിരുവിതാങ്കൂര്‍ രാജകൊട്ടാരം തഞ്ചാവൂര്‍ അമ്മവീട് തിരിച്ചുപിടിച്ചതിന്റെ രേഖകള്‍ ലഭ്യമായിട്ടുണ്ടത്രേ.ചരിത്രമെന്തുതന്നെയായാലും സൂഗന്ധവല്ലിയുടേയും മഹാരാജാവിന്റെയും പ്രണയം സത്യമായിരുന്നു. പ്രിയ സഖി സുഗന്ധവല്ലിയ്ക്കായി പദ്മനാഭദാസന്‍ ഹൃദയംകൊണ്ടു രചിച്ച അമൂല്യകൃതികള്‍ മോഹിനിയാട്ടമെന്നകലാരൂപത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍കഴിയാതെപോകുന്നതും അതുകൊണ്ടുതന്നെയാകാം..

Thursday 6 May 2010

മോഹിനിയാട്ടത്തിന്റെ അധ:പതനം

സ്വാതിതിരുനാളിനു ശേഷമുള്ള വലിയൊരുകാലളവ് മോഹിനിയാട്ടത്തിന്റെ തകര്‍ച്ചയുടേതായിരുന്നു. കഥകളിപ്രിയനായിരുന്നൂ സ്വാതിയുടെ പിന്‍ഗാമി ഉത്രംതിരുനാള്‍. ലാസ്യപ്രധാനമായിരുന്ന മോഹിനിയാട്ടത്തോടുള്ള അദ്ദേഹത്തിന്റെ അതൃപ്തി അതിമനോഹരമായ ആ നൃത്തരൂപത്തെ വല്ലാതെ തളര്‍ത്തി.

കൊട്ടാരത്തിലെ ആസ്ഥാന നൃത്തഗുരുക്കന്‍മാരെല്ലാം ക്രമേണ കൊട്ടാരത്തില്‍നിന്നും നിഷ്ക്കാസിതരായിത്തുടങ്ങി. മറ്റു ജീവിതമാര്‍ഗ്ഗമറിയായ്കയാലാകണം നര്‍ത്തകിമാര്‍ ശൃംഗാരാതിപ്രസരത്താല്‍ വികൃതമാക്കി, സ്തീലമ്പടന്‍ മാരായ പ്രമാണിമാരുടെ മുന്നില്‍ മോഹിനിയാട്ടത്തെ കളങ്കപ്പെടുത്തി അവതരിപ്പിച്ചു കാശുസമ്പാദിച്ചു. അത്തരത്തില്‍ വികൃതമാക്കപ്പെട്ട മോഹിനിയാട്ടത്തിന്റ പരിഛേദമാണ് മൂക്കുത്തി, ചന്ദനം, പൊലികളി തുടങ്ങിയ ഇനങ്ങള്‍.

ചന്ദനം വില്ക്കാനെന്ന വ്യാജേന കാണികള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് നൃത്തമാടുന്ന നര്‍ത്തകി കാശുവാങ്ങിച്ചശേഷം കാണികളുടെ നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതാണ് ചന്ദനം. മൂക്കുത്തിയിലാകട്ടെ നര്‍ത്തകി തന്റെ കളഞ്ഞുപോയ മൂക്കുത്തിയന്വേഷിച്ച് കാണികള്‍ക്കിടയിലൂടെ തിരഞ്ഞുനടന്ന് മൂക്കുത്തികണ്ടെടുക്കുന്നു.

ഇത്തരത്തില്‍ നിലവാരം കുറഞ്ഞ നൃത്തരൂപമായി ഇകഴ്ത്തപ്പെട്ട മോഹിനിയാട്ടത്തെ പാടെ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അന്നു പ്രചാരത്തിലുണ്ടായിരുന്ന വിദ്യാവിനോദിനി തുടങ്ങിയ മാസികകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാന്യസദസ്സുകളില്‍നിന്നും അങ്ങനെ മനോഹരമായ ഈ കലാരൂപം നിഷ്ക്കാസനം ചെയ്യപ്പെടുകയും ചെയ്തു. പില്ക്കാലത്ത് ക്ഷേത്രകലാരൂപങ്ങളോടുള്ള മിഷണറിമാരുടെ അവഗണന മറ്റുപല ക്ഷേത്രകലാരൂപത്തെയുമെന്നപോലെ മോഹിനിയാട്ടത്തേയും പ്രതികൂലമായി ബാധിച്ചു.

Monday 3 May 2010

സംഗീതഹൃദയം കവര്‍ന്ന സുഗന്ധവല്ലി....

നട്ടുവാന്‍ വടിവേലു



തഞ്ചാവൂര്‍ അമ്മവീടിനകത്തളം

തഞ്ചാവൂര്‍ അമ്മവീട്



തഞ്ചാവൂര്‍ അമ്മവീടിന്റെ കിളിവാതില്‍


ലളിതകോമളപദാവലികളുടെ അസാധാരണമായ താളാത്മക വിന്യാസം സ്വാതീ കൃതികളിലെ മാത്രം പ്രത്യേകതയാണ്. അനസ്യൂതം പ്രവഹിക്കുന്ന വാക്കുകളിലൊന്നിനുപോലും മറ്റൊരു സമാനപദം കണ്ടെത്തുക അസാധ്യം.വിപ്രലംഭശൃംഗാരം മുറ്റിനില്‍ക്കുന്ന സ്വാതീ പദങ്ങളിലേക്കാഴ്ന്നിറങ്ങയാല്‍ പദ്മനാഭദാസനന്‍ പിന്നെയുമാരുടെയോ മുന്നില്‍ തന്നെ സ്വയം സമര്‍പ്പിച്ചിരുന്നില്ലേ എന്ന സന്ദേഹം സഹൃദയനില്‍ വളര്‍ന്നു വികസിക്കുന്നത് സ്വാഭാവികം.ആത്മാംശം തുളുമ്പിനില്‍ക്കുന്ന വിരഹഗാനങ്ങളിലെ "തരുണീഞാനെന്തുചെയ് വൂ ഹന്ത മാ മക ദയിതനെന്നെ മറന്നോ?"...എന്നു വിലപിക്കുന്ന ഒരുപ്രണയിനിയെ തിരഞ്ഞ് ഇനിയും അനാവരണം ചെയ്യപ്പെടാത്ത സ്വാതിയുടെ സ്വകാര്യജീവിതത്തിലേക്ക് നടന്നു ചെന്നാല്‍ എത്തിച്ചേരുന്നത് നൂപുരമണിനാദങ്ങളാല്‍ മുഖരിതമായ സുഗന്ധവല്ലിയുടെ അന്തപുരത്തിലാകും.

സ്വാതിതിരുനാളിന്റെ സദസ്സിലെ പ്രമുഖനായിരുന്നു ഭരതനാട്യ വിദ്വാനായിരുന്ന നട്ടുവാന്‍ വടിവേലു.നട്ടുവാന്‍ വടിവേലുവിനൊപ്പം ഒരിക്കല്‍ തഞ്ചാവൂരില്‍നിന്നും
അദ്ദേഹത്തിന്റെ ശിഷ്യ സുഗന്ധവല്ലി രാജസദസ്സില്‍ നൃത്തമവതരിപ്പിക്കാനെത്തി.സുഗന്ധവല്ലിയുടെ നൃത്ത നൈപുണിയില്‍ ആകൃഷ്ടനായ മഹാരാജാവ് അവരെ സ്ഥാനമാനാദികള്‍ നല്‍കി ആദരിച്ചു.നൃത്തസംഗീതരംഗത്തെ ആ അതുല്യപ്രതിഭകള്‍ക്കു പരസ്പരം തോന്നിയ ആദരവും ആരാധനയും അനുരാഗത്തിലേക്കു വഴിമാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.സുഗന്ധവല്ലിക്കുവേണ്ടി മഹാരാജാവു നിര്‍മ്മിച്ച തഞ്ചാവൂര്‍ അമ്മവീടും പരിസരവും പിന്നീട് നൃത്തസംഗീത മേളങ്ങളാല്‍ ശബ്ദമുഖരിതമായി. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ഏതൊരു പ്രണയകഥയിലേയും പോലെ വരേണ്യ വര്‍ഗ്ഗക്കാരായ അധികാര പ്രമുഖര്‍ വില്ലന്‍മാരായി രംഗപ്രവേശംചെയ്തു.മറുനാടന്‍ നര്‍ത്തകിയെ അവര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു.തന്റെ കാമുകനോട് അവസാനമായൊന്നു യാത്രചോദിക്കാന്‍പോലും സാധിക്കാതെ സുഗന്ധവല്ലി പടിയിറങ്ങി.അതില്പിന്നെ മഹാരാജാവ് നന്നേ ക്ഷീണിതനായികാണപ്പെട്ടു.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അവഗണനയാലും നാട്ടു രാജാക്കന്‍മാര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാലും പ്രായമാകും മുമ്പേ രാജ്യഭരണഭാരം ചുമലിലേറ്റേണ്ടിവന്ന സകലകലാവല്ലഭനായിരുന്ന മഹാരാജാവ് ആനന്ദം കണ്ടെത്തിയിരുന്നത് സുഗന്ധവല്ലിയോടൊത്തുള്ള സംഗീത സാന്ദ്രമായ നിമിഷങ്ങളിലായിരുന്നു. തന്റപ്രണയിനിക്കു നൃത്തമാടുവാന്‍വേണ്ടിമാത്രമായി പല പദങ്ങളും അദ്ദേഹം രചിരുന്നേത്ര. ഒരുപക്ഷേ ആ അതുല്യ പ്രതിഭകളുടെ സംഗമവേളകളിലുരുത്തിരിഞ്ഞതിനാലായിരിക്കാം പല സ്വാതീ പദങ്ങളും മോഹിനിയാട്ട നര്‍ത്തകിയുടെ ദേഹചലനങ്ങളില്‍ ഇഴപിരിക്കാനാവാത്തവിധം ഇത്രമേലിഴുകിച്ചേരുന്നത് . അതുകൊണ്ടുതന്നെ തന്റെ പ്രണയിനിയുടെ വേര്‍പാട് അദ്ദേഹത്തെ മാനസികമായി തളര്‍ത്തി . പിന്നീട് അദ്ദേഹം അധികനാള്‍ ജീവിച്ചിരുന്നില്ല.

സ്വാതിതിരുനാള്‍ നാടുനീങ്ങിയത് അദ്ദേഹത്തിന്റെ മുപ്പത്തിനാലാം വയസ്സിലായിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം ഇന്നും ഉത്തരം കിട്ടാത്തൊരു ചോദ്യമായവശേഷിക്കുന്നു. തന്റെ അവസാനനാളുകള്‍ അടച്ചിട്ട പള്ളിയറക്കകത്താണദ്ദേഹം കഴിച്ചുകൂട്ടിയത്. അന്നപാനാദികളുപേക്ഷിച്ച് നിരാശാപൂര്‍ണമായതന്റെജീവിതം അദ്ദേഹം സ്വയം അവസാനിപ്പിച്ചതാണെന്നും, അവസാനകാലത്ത് ഭക്ഷണമുപേക്ഷിക്കയാലാവാം അള്‍സര്‍ ബാധിച്ച് മരണമടഞ്ഞതാണെന്നും വിശ്വസിക്കപ്പെടുന്നു. ഇന്നും ഗവേഷണ വിഷയമായ ആ മരണകാരണം അജ്ഞാതമെങ്കിലും അച്യുത് ശങ്കറിനെപ്പോലുള്ള ഗവേഷണകുതുകികള്‍ അള്‍സര്‍, ചില ത്വക് രോഗങ്ങള്‍ എന്നിവയ്ക്കുപയോഗിച്ചിരുന്ന ഒരു ഓയിന്‍മെന്റ് വലിയ അളവില്‍ സ്വാതിതിരുനാളിന്റെ സ്വകാര്യ ആവശ്യത്തിനായി പുറംരാജ്യത്തുനിന്നും വരുത്തിച്ചിരുന്നതിന്റെ രേഖകള്‍ അടുത്തിടെ കണ്ടെടുത്തിട്ടുണ്ട്.

സുഗന്ധവല്ലിയെന്ന നര്‍ത്തകിയ്ക്കെന്തു സംഭവിച്ചെന്ന് പിന്നീടാര്‍ക്കും അറിയില്ല.എന്നാല്‍ സുഗന്ധവല്ലിയെന്ന തന്റെ പ്രണയിനിക്കുവേണ്ടി സ്വാതിതിരുനാള്‍ നിര്‍മ്മിച്ച തഞ്ചാവൂര്‍ അമ്മവീട്, കൊത്തുപണികളാലും ശില്പചാരുതയാലും ആകര്‍ഷകമായി, ഇന്നും ചുരുളഴിയാത്ത സംഗീത സാന്ദ്രമായൊരു പ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങളുംപേറി തിരുവനന്തപുരം വെള്ളനാട് തലയുയര്‍ത്തിപ്പിടിച്ച് നിലകൊളുളുന്നു. സത്യമായാലും മിഥ്യയായാലും, ചരിത്രത്താളുകളിലെഴുതപ്പെടാതെപോയിട്ടും വാമൊഴിയിലൂടെ പ്രചരിപ്പിക്കപ്പെട്ട സുഗന്ധവല്ലിയുടെ കഥ "കാമിനീമണി സഖീ താവക മുഖമിന്നു കാമം സ്ഫിന്നമായതെന്തേ വദ"...തുടങ്ങിയ മഹാരാജാവിന്റെ മനോഹര പദങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നൂ എന്നതില്‍ തര്‍ക്കമില്ല .

Friday 30 April 2010

സ്വാതിതിരുനാളും മോഹിനിയാട്ടവും


സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലം (1829-1846) സംഗീതത്തിന്റേതെന്നപോലെ മോഹിനിയാട്ടത്തിന്റേയും സുവര്‍ണകാലഘട്ടമായിരുന്നു.മലയാളം ,സംസ്കൃതം,ഹിന്ദി,തമിഴ്,കന്നട,തെലുങ്ക് എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.ഇന്നും മോഹിനിയാട്ടവേദികളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒട്ടുമിക്ക പദങ്ങളും, വര്‍ണങ്ങളും,തില്ലാനകളും സ്വാതി തിരുനാളിന്റെ സംഭാവനയാണ്.ലളിതമെങ്കിലും പ്രൗഢഗംഭീരമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം.സ്വാതിയുടെ ഇരുപത്തിമൂന്നോളം വര്‍ണങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാം അദ്ദേഹത്തിന്റെ നാട്യ ശാസ്ത്രാവബോധം ത്രസിച്ചുനില്‍ക്കുന്നതു കാണാം.വര്‍ണങ്ങളുടെ സ്വരങ്ങള്‍ പലതും രചിച്ചിരിക്കുന്നത് ഭരതനാട്യം ജതിക്കനുസൃതമായാണ്.സ്വാതീ പദങ്ങളുടെ ലാളിത്യവും പദസൗകുമാര്യവും, സോപാന - കര്‍ണാടക സംഗീത ശാഖകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ആലാപനരീതിയും മോഹിനിയാട്ടത്തെ അനിതരസാധാരണമായൊരു അനുഭവമാക്കിമാറ്റി എന്നതാണ് സത്യം.
കേവലം 34 വയസ്സു വരെ മാത്രമേ ജീവിച്ചിരുന്നുള്ളൂവെങ്കിലും അദ്ദേഹം നൃത്തത്തിനും ,സംഗീതത്തിനും നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്.അദ്ദേഹത്തിന്റെ കൃതികളിലൊന്നുംതന്നെ സ്വന്തം നാമമുദ്ര കണ്ടെത്താനാവില്ല.പകരം കുലദേവതയായ ശ്രീപദ്മനാഭസ്വാമി യുടെ മുദ്രയാണദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.സ്വാതിതിരുനാള്‍ രചിച്ചകൃതികളുടെ എണ്ണത്തെപററി കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.400 കൃതികളോളമാണ് കണ്ടു കിട്ടിയിട്ടുള്ളത്.മധുരഭക്തി സ്ഫുരിക്കുന്ന പന്നഗേന്ദ്ര ശയന ശ്രീ പദ്മനാഭ മുദാ കാമ....എന്നുതുടങ്ങുന്ന രാഗമാലിക മോഹിനിയാട്ടവേദികളില്‍ ചിരപരിചിതമാണ്.ലളിതപഞ്ചമം,ഗോപികാവസന്തം,സാരംഗനാട്ട,ദ്വിജാവന്തി,ഘണ്ട,മോഹനകല്ല്യാണി,ആഹിരി,സൈന്ധവി,മാളവശ്രീ,നവരസം,പൂര്‍വകാമോദരി എന്നീ അപൂര്‍വ രാഗങ്ങളില്‍ അദ്ദേഹം കൃതികളും, പദങ്ങളും രചിച്ചു.നൃത്തത്തിനുതകും വിധം സ്വരജതി, തില്ലാന,ശബ്ദം,പദം,ജാവളി(പദങ്ങളെപ്പോലെത്തന്നെ ശൃംഗാരരസ പ്രധാനമെങ്കിലും അവയെക്കാള്‍ ലഘുവും ലളിതവുമാണ് ജാവളികള്‍. ഇവ പ്രേമഗാനങ്ങളാണ്) എന്നീ ഇനങ്ങളിലും അദ്ദേഹം കൃതികള്‍ രചിച്ചു.ധന്യാശ്രീ രാഘത്തിലുള്ള തില്ലാന അതിമനോഹരമാണ്.തെലുങ്കില്‍ രചിക്കപ്പെട്ട ഇഡുസാഹസമുലു..., സാരമൈന.... എന്നീ ജാവളികളും പ്രസിദ്ധം. ആകെയുള്ള 65 പദങ്ങളില്‍ 50 എണ്ണം മലയാളത്തിലും ബാക്കിയുള്ളവ തെലുങ്കിലും സംസ്കൃതത്തിലുമാണ്.തെലുങ്കില്‍ വലപുതാളവശമാ....എന്ന അഠാണ രാഗപദം കേരളത്തിന് പുറത്തും ഇനസമ്മിതി നേടിയതാണ്.

മോഹിനിയാട്ടത്തിനുപയോഗിക്കുന്ന ചില പ്രസിദ്ധമായ സ്വാതീ പദങ്ങള്‍

കാന്താ തവ പിഴഞാന്‍......അഠാണ
ഹാ ഹന്ത സന്താപം.........നീലാംബരി
അളിവേണീ എന്തു ശയ് വൂ....കുറിഞ്ഞി
മനസി ദുസ്സഹമയ്യോ മഥന കദനമെന്തു....ആഹിരി
കാന്തനോടു ചെന്നുമെല്ലെ......നീലാംബരി
അലര്‍ശരപരിതാപം.....സുരുട്ടി
മഹാരാജാവായിരുന്നതിനാല്‍ സ്വാതിതിരുനാളിന് ത്യാഗരാജ സ്വാമികളെപ്പോലെയോ മുത്തു സ്വാമി ദീക്ഷിതരെപ്പോലെയോ ശിഷ്യഗണങ്ങളില്ലായിരുന്നു എന്നിരുന്നാലും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അസാമാന്യമായ സംഗീത നൈപുണിയും ,സംഗീത രചനാപാടവവും, ഒരു രാജാവും സാമൂഹ്യപരിഷ്ക്കര്‍ത്താവും എന്നതിലുപരി മഹാനായൊരു സംഗീതജ്ഞനായി അദ്ദേഹത്തെ ലോകചരിത്രത്താളുകളില്‍ സ്വര്‍ണലിപികളാല്‍ എഴുതിച്ചേര്‍ത്തു.

Followers